കേരളത്തിലെ താളങ്ങളും കലകളും എന്‍. ബി.എസ് പ്രസിദ്ധീകരിച്ചു.
കടപ്പാടുകളുടെ പുസ്തകം
മനോജ് കുറൂര്‍
ചെറുപ്പം മുതല്‍
കണ്ടും കേട്ടും പരിചയിച്ചത് കലകളുടെ ലോകമാണ്. കഥകളിയും പാഠകവും മാജിക്കും അവതരിപ്പിക്കുകയും മറ്റു
പല കലകളും ആവേശത്തോടെ ശ്രദ്ധിക്കുകയും ചെയ്ത
മുത്തശ്ശന്‍. സംഗീതക്കച്ചേരി
കേള്ക്കാനും സിനിമ
കാണാനുമൊക്കെ സൈക്കിളുമെടുത്തു
പാഞ്ഞിരുന്ന കഥകളി ചെണ്ട കലാകാരനായ അച്ഛന്‍.
‘ചെണ്ടപ്പുറത്തു
കോലുവയ്ക്കുന്നിട’ത്തെല്ലാം ഞാനും പോയി.പുറത്തറിയുന്നതു റബ്ബറിന്റെയോ മറ്റു
വ്യാപാരങ്ങളുടെയോ
പേരിലാണെങ്കിലും
എന്നെ സംബന്ധിച്ച് കോട്ടയം കലകളുടെ നാടാണ്.
പണ്ടു നടന്ന കൂടിയാട്ടങ്ങളുടെ ഓര്‍മ്മകള്‍ പേറിനില്ക്കുന്ന ഒട്ടേറെ കൂത്തമ്പലങ്ങള്‍. തെക്കും വടക്കുമുള്ള എണ്ണം
പറഞ്ഞ കലാകാരന്മാരെല്ലാം പങ്കെടുക്കുന്ന ധാരാളം
കഥകളികള്‍. കോടിമത പള്ളിപ്പുറത്തുകാവില്‍ നടക്കുന്ന ഭദ്രകാളിത്തീയാട്ട്, അമ്മയുടെ നാടായ
ഓണംതുരുത്തിനടുത്തു
കുറുമുള്ളൂരില്‍
നടക്കുന്ന മുടിയേറ്റ്, തിരുവഞ്ചൂരും മണര്കാടുമൊക്കെ അവതരിപ്പിക്കാറുള്ള ഗരുഡന്‍തൂക്കം, ഇത്തിത്താനം ഇളംകാവിലെ മയില്പ്പീലിത്തൂക്കം,
അയ്യപ്പന്റെ അമ്പലങ്ങളിലെ ശാസ്താംപാട്ട്, നീണ്ടൂര്‍ പൂരത്തിനു കളിത്തട്ടേല് കളി
(ഇത് ഇവിടെ മാത്രമുള്ള കലയാണ്),
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ വാഴപ്പള്ളി കല്‍ക്കുളത്തുകാവില്‍
നടക്കുന്ന മുടിയെടുപ്പ്, ചില കാവുകളില്‍ രാത്രി
പാട്ടും മുടിയാട്ടവും, ചിലയിടത്തു കോല്ക്കളി, മാര്ഗംകളി- അങ്ങനെയങ്ങനെ കണ്ടും
കേട്ടുമറിഞ്ഞ പലതരം കലകള്‍. മാസങ്ങളോളം ഒരു
രാത്രി പോലും വീട്ടിലുറങ്ങാതെ ഇവയൊക്കെ കാണാന്‍
അലഞ്ഞുനടന്നിട്ടുണ്ട്.
എന്റെ ചെറുപ്പത്തില്‍ ചെണ്ടമേളവും പഞ്ചവാദ്യവുമൊന്നും ഈ
പ്രദേശങ്ങളില്‍
വിസ്തരിച്ചു പതിവില്ലായിരുന്നു.
അവയൊക്കെ കേള്‍ക്കാന്‍ പെരുവനത്തും ആറാട്ടുപുഴയും നെമ്മാറ-വല്ലങ്കിയിലുമൊക്കെ പോയി.
പിന്നെ ആ മേളകലകളും ഇവിടങ്ങളില്‍ ധാരാളമായി അവതരിപ്പിക്കാന്‍ തുടങ്ങി.
എട്ടാം
ക്ലാസ്സില്‍ പഠിക്കുമ്പോഴാണു
ചെണ്ട പഠിച്ചുതുടങ്ങിയത്. കുറച്ചുനാള്‍ തുടര്‍ന്നെങ്കിലും പത്താം ക്ലാസ്സെന്ന പതിവ്
ഉത്കണ്ഠയില്‍ത്തടഞ്ഞ് ചെണ്ടപഠിത്തം ഇടയ്ക്കു മുറിഞ്ഞു. പത്താം ക്ലാസ്സു കഴിഞ്ഞു തുടര്ന്നു. ചൂട്ടുവേലിക്കാരനായ ഹരിയും
ഇപ്പോള്‍ കളിയരങ്ങില്‍ സജീവമായ കിടങ്ങൂര്‍ രാജേഷുമായിരുന്നു
സഹപാഠികള്‍. 1989 ല്‍ കുമാരനല്ലൂരില്‍ തായമ്പകയിലായിരുന്നു എന്റെ
അരങ്ങേറ്റം. ഇരുപുറത്തുമായി
ചെണ്ടയില്‍ താളം പിടിക്കാന്‍ (വട്ടം
പിടിക്കുക എന്നു പറയും) നിന്ന
രണ്ടു പേരേ കണ്ടു
ബോധം പോയില്ലെന്നേയുള്ളൂ. ചെണ്ടയില്‍ അന്നത്തെ ഏറ്റവും വലിയ
കലാകാരനായ പല്ലശ്ശന ചന്ദ്രമന്നാടിയാരും
അച്ഛന്റെയും എന്റെയും ഗുരുനാഥനായ ആയാംകുടി കുട്ടപ്പമാരാരും! ഇരുവശത്തേക്കും നോക്കിയില്ല. കുനിഞ്ഞുനിന്നു പഠിച്ചതുപോലെ കൊട്ടി.
മന്നാടിയാരാശാന്‍
നന്നായി എന്നു പറഞ്ഞു. കീഴ്പ്പടം കുമാരന് നായരാശാനും മറ്റു
കലാകാരന്മാരും
കേള്ക്കാനുണ്ടായിരുന്നു. കുമാരന് നായരാശാനും നല്ലതു
പറഞ്ഞു. തൊട്ടു പിറ്റേന്ന് കഥകളിക്കും കൊട്ടി.
പുറപ്പാടിന് പരിഭ്രമിച്ച് അരങ്ങത്തു കൊട്ടാന്‍ നില്‍ക്കുമ്പോഴാണ് അതിലും
പരിഭ്രമിച്ചു നില്ക്കുന്ന പൊന്നാനിപ്പാട്ടുകാരനെ കണ്ടത്.
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിലൊരാളായ വെണ്‍മണി ഹരിദാസ്! എങ്ങനെയൊക്കെയോ പുറപ്പാടും കഴിച്ചുകൂട്ടി. പിന്നീടുള്ള കളിയരങ്ങുകളില്‍ കീഴ്പ്പടം കുമാരന് നായര്‍,
കലാമണ്ഡലം രാമന്‍കുട്ടി നായര്‍,
കലാമണ്ഡലം പദ്മനാഭന് നായര്‍, കലാമണ്ഡലം ഗോപി
തുടങ്ങി കഥകളിയിലെ എല്ലാ പ്രധാനകലാകാരന്മാരുടെയും വേഷങ്ങള്ക്കു
കൊട്ടാന്‍ സാധിച്ചിട്ടുണ്ട്.
കലാമണ്ഡലം അപ്പുക്കുട്ടി
പൊതുവാള്‍, കലാനിലയം ബാബു, കലാമണ്ഡലം ശങ്കരവാരിയര്‍ തുടങ്ങിയ മദ്ദളക്കാര്ക്കൊപ്പവും മന്നാടിയാരാശാന്‍ തുടങ്ങിയുള്ള ചെണ്ടക്കാര്ക്കൊപ്പവും അരങ്ങത്തു ചെണ്ടയുമായി നില്ക്കാന് കഴിഞ്ഞതുതന്നെ എന്നെ
സംബന്ധിച്ച് വലിയ ഭാഗ്യമാണ്. പിന്നീടു കുറച്ചുകാലം ആയാംകുടി ആശാനില്‍നിന്ന്
ഇടയ്ക്കയും അഭ്യസിച്ചു. എങ്കിലും പിന്നീടു പലയിടത്തായി ജോലി ചെയ്യേണ്ടിവന്നതുകൊണ്ട് കളിക്കൊട്ടില്‍ പഴയതുപോലെ തുടരാനായില്ല. ഇപ്പോള്‍ അത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഇടങ്ങളിലേ കളിക്കു പോകാറുള്ളു.
കവിതകളല്ല, ആട്ടക്കഥകളാണ് ഞാന്‍
ആദ്യം എഴുതിയത്. എട്ടാം
ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്ത് മൂന്ന് ആട്ടക്കഥകളെഴുതി. പിന്നെ
1988 ല്‍
കോട്ടയം ബസേലിയസ് കോളേജില്‍ മലയാളം ബിരുദത്തിനു ചേര്ന്നു കഴിഞ്ഞ് മൂന്നെണ്ണംകൂടി. അക്കാലത്തുതന്നെ കോളേജിലുള്ള പഠനത്തിനുപുറമേ സംസ്കൃതം വിസ്തരിച്ചു പഠിക്കാന്‍ പി
വി വിശ്വനാഥന് നമ്പൂതിരി സാറിന്റെ വീട്ടില്‍ സ്ഥിരമായി പോയിരുന്നു. ഇന്ന്
എം ജി യൂണിവേഴ്സിറ്റി അധ്യാപകനും സാഹിത്യ-ചലച്ചിത്രനിരൂപകനുമായ പി
എസ് രാധാകൃഷ്ണന്‍, പിന്നീടു ഭാഷാപോഷിണി പത്രാധിപസമിതി അംഗമായ
രാമാനുജന് എന്നിവരൊക്കെയായിരുന്നു
സംസ്കൃതപഠനത്തില്‍
സഹപാഠികള്‍. അന്നു സ്കൂള്‍ ഓഫ്
ലെറ്റേഴ്സില്‍ ഉണ്ടായിരുന്ന നരേന്ദ്രപ്രസാദ്
സാറും വിനയചന്ദ്രന് സാറും
ആ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ ഇടയ്ക്കിടയ്ക്കു വന്നിരുന്നത് കൌതുകത്തോടെ ഓര്ക്കുന്നു. എന്തായാലും സംസ്കൃതപഠനത്തിന്റെ
പശ്ചാത്തലത്തില്‍
അന്നെഴുതിയ ആട്ടക്കഥകളില്‍
പഴയ ആട്ടക്കഥകളിലെപ്പോലെ സംസ്കൃതശ്ലോകങ്ങളും സംസ്കൃതബഹുലമായ പദങ്ങളുമൊക്കെയാണുണ്ടായിരുന്നത്. ആ
കഥകള്‍ കുറേയേറെ തവണ
അരങ്ങേറിയിട്ടുണ്ട്.
ഇപ്പോഴും ചിലയിടങ്ങളില്‍
അവതരിപ്പിച്ചുവരുന്നുമുണ്ട്.
ഒരെണ്ണം പുസ്തകമാക്കി. നരേന്ദ്രപ്രസാദ്
സാറാണ് അതു പ്രകാശനം ചെയ്തത്. എന്തായാലും ആ
കഥകളോടെ 1989 ല്ത്തന്നെ ആട്ടക്കഥയെഴുത്ത് നിര്ത്തി!
മലയാളബിരുദപഠനകാലത്താണ് കഥകളിയും തായമ്പകയ്ക്കും പുറമേ
മറ്റു കലകളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു തുടങ്ങിയത്. അവയിലൊക്കെ ഉപയോഗിക്കുന്ന താളങ്ങളുടെ വൈവിധ്യവും താളപ്രയോഗത്തിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണത്. അച്ഛന്
കഥകളിയുടെ സീസണ് അല്ലാത്തപ്പോള്‍ പള്ളിപ്പുറത്തുകാവില്‍ തീയാട്ടിനു കൊട്ടാന്‍ പോകുമായിരുന്നു. അച്ഛന്
അസൌകര്യമുള്ള ദിവസങ്ങളില്‍ ഞാനും പോയി. മറ്റു
കലകള്‍ കാണാന്‍ പോകുന്നതിനു പുറമേ
അവയിലുപയോഗിക്കുന്ന
താളങ്ങളെക്കുറിച്ചും
കലാകാരന്മാരോട്
അന്വേഷിക്കാന്‍
തുടങ്ങി. അതുവരെ കേട്ടിട്ടില്ലാത്ത നിരവധി
താളങ്ങള്‍! കലകളെക്കുറിച്ചുള്ള
പുസ്തകങ്ങള്‍ നോക്കിയപ്പോള്‍
ക്ലാസ്സിക്കല്‍
കലകളിലെ ചില താളങ്ങളെക്കുറിച്ചല്ലാതെ മറ്റു
പഠനങ്ങളൊന്നുമില്ല!
നൂറുകണക്കിനാണു
കേരളത്തിലുള്ള
കലകള്‍ എന്നോര്‍ക്കണം.
ഓരോ നാടിനും അതതിന്റെ കലകള്‍.
ഓരോ സമുദായത്തിനും പ്രത്യേകകലകള്‍! ഇവയൊന്ന് എണ്ണിത്തീര്‍ക്കാന്‍
പോലും ഇതുവരെ ആയിട്ടില്ല. കുറേയേറെ കലകള്‍
ഏതു സമയത്തും ഇല്ലാതാകാവുന്ന അവസ്ഥയിലാണ്. ഈ
കലകളെക്കുറിച്ചു
പുറത്തുനിന്നു
പഠിച്ചാല്‍ ഒന്നുമാവില്ല. അതതു കലകളുടെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവര്‍ വേണം
കലാഗവേഷണത്തിനു
പുറപ്പെടാന്‍ എന്ന് ഉറപ്പിച്ചുതന്നെ പറയുന്നു. അല്ലെങ്കില്‍ ഗവേഷണസമയത്തെങ്കിലും ആ
കലാസങ്കേതങ്ങള്‍
പഠിക്കാന്‍ അവര്‍ തയ്യാറാവണം. അല്ലെങ്കില്‍ പ്രബന്ധങ്ങളുടെ എണ്ണം
കൂടുമെന്നല്ലാതെ
കലകള്ക്കു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല.
നാടന്കലകളിലെ താളങ്ങളെപ്പറ്റി
ഒരിക്കല്‍ ചെണ്ടവാദ്യരംഗത്തെ
കുലപതിയും അച്ഛന്റെയും മുത്തച്ഛന്റെയും
ഗുരുനാഥനുമായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളാശാനോട് ചോദിച്ചു. ക്ഷേത്രാനുഷ്ഠാനവാദ്യങ്ങളെപ്പറ്റി പറഞ്ഞുതന്ന അദ്ദേഹം, നാടന്താളങ്ങളെക്കുറിച്ചറിയാന്
കുറിച്ചി കുമാരനോടു ചോദിക്കൂ എന്നാണു പറഞ്ഞത്. പിന്നീട് ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന കാലത്ത് ഞാന്‍
കോളേജിലെ എന്റെ അധ്യാപകനായ ഇസ്താക്ക് സാറിനൊപ്പമാണ് കുമാരന് ആശാനെ
കാണാന്‍ പോയത്. നൃത്തകലാരംഗത്തും കലാനിരൂപണരംഗത്തുമൊക്കെയുള്ളവര് തന്നില്‍നിന്നു
പലതും മനസ്സിലാക്കിയിട്ടുണ്ടെന്നും, എന്നാല്‍ അവരാരും തന്റെ
പേരു പോലും പരാമര്ശിക്കാറില്ല എന്നും പറഞ്ഞ കുമാരന് ആശാന്
ആദ്യം കലയെക്കുറിച്ച് എന്തെങ്കിലും പറയാന്‍
പോലും തയ്യാറായില്ല. ഏകചൂഴാതി എന്നറിയപ്പെടുന്ന താളപദ്ധതിയിലെ താളങ്ങളുടെ പേരും
അതില്‍ രണ്ടാമത്തെ താളമായ
രൂപതാളത്തിന്റെ
ഘടനയുമാണ് അദ്ദേഹത്തില്നിന്നു പിന്നീടു ലഭിച്ചത്. അര്ജ്ജുനനൃത്ത(മയില്പ്പീലിത്തൂക്കം)ത്തെപ്പറ്റി അദ്ദേഹംതന്നെ ഒരു
പുസ്തകമെഴുതണം
എന്നും ഞങ്ങള്‍ എഴുതിയെടുത്തുകൊള്ളാം എന്നും
ഞങ്ങളുടെ പേരുപോലും പരാമര്ശിക്കാതെ അദ്ദേഹത്തിന്റെ പുസ്തകമിറക്കാം എന്നും
ഇസ്താക്ക് സാറും ഞാനും കെഞ്ചിനോക്കി. അദ്ദേഹം വഴങ്ങിയില്ല. പിന്നെ
മയില്പ്പീലിത്തൂക്കത്തിന്റെ മേളത്തിനു പങ്കെടുക്കാറുള്ള നീലമ്പേരൂര്‍ രാമകൃഷ്ണനാണ് ആ
കലയിലെ ചില താളങ്ങള്‍ പറഞ്ഞുതന്നത്. മറ്റു
താളങ്ങള്ക്കൊപ്പം പല കലാകാരന്മാരില്നിന്നായി ഏകചൂഴാതി താളപദ്ധതിയിലെ താളങ്ങള്‍ സമാഹരിച്ചു. അവ ക്രമമായി അടുക്കിയപ്പോഴാണ് ആ
താളങ്ങളുടെ അത്ഭുതകരമായ ക്രമവും ലാളിത്യവും താളക്കൂട്ടുകള്
നിര്‍മ്മിക്കാനുള്ള ഏകകങ്ങള്‍ എന്ന
നിലയിലുള്ള പ്രസക്തിയും മനസ്സിലായത്. ഏകചൂഴാതി കൂടാതെ വേറെയും നിരവധി
താളങ്ങള്‍ കുറിച്ചി കുമാരന് ആശാന് അറിയുമായിരുന്നു. അന്നൊന്നും സ്വന്തം പേരില്പ്പോലും പുസ്തകമെഴുതാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം മരിക്കുന്നതിന് ഒരു
മാസം മുന്പ്
വിനയചന്ദ്രന് സാര്‍ വഴി എന്നെ
വിളിച്ച് പുസ്തകമെഴുതാന്‍
പറ്റുമോ എന്നു ചോദിച്ചു. അന്നു
കാസര്ഗോഡിനടുത്ത് കാഞ്ഞങ്ങാടായിരുന്ന എനിക്ക് ആ
സമയം അതിനു സഹായിക്കാനായില്ല. അദ്ദേഹം മരിച്ചതോടെ നൂറുകണക്കിനു താളങ്ങളാണ് നഷ്ടപ്പെട്ടുപോയത്. അര്ജുനനൃത്തത്തെപ്പറ്റിയുള്ള
അദ്ദേഹത്തിന്റെ
ഉജ്വലമായ ഒരു പുസ്തകവും നഷ്ടമായി. കുറച്ചുകാലം മുന്പ് കലാമണ്ഡലം സുഗന്ധിയുടെ പുത്രിയും പദ്മാ
സുബ്രഹ്മണ്യത്തിന്റെ
ശിഷ്യയുമായ നന്ദിത പ്രഭു അര്ജ്ജുനനൃത്തത്തെക്കുറിച്ചു
ഗവേഷണം ചെയ്യണമെന്നു താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ എനിക്കറിയുന്നതു പറഞ്ഞുകൊടുക്കുകയും നഷ്ടമായ താളങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിരുന്നു. കുറിച്ചി കുമാരന് ആശാന്
താളങ്ങളെക്കുറിച്ചെഴുതിയ
ചില കുറിപ്പുകള്‍ അദ്ദേഹത്തിന്റെ പുത്രനായ നടേശനില്നിന്ന്
നന്ദിത സമാഹരിച്ചിട്ടുണ്ട്. മയില്പ്പീലിത്തൂക്കം
അവതരിപ്പിച്ചിരുന്ന
മറ്റു കലാകാരന്മാരെപ്പറ്റിയും ഈ
കലയെപ്പറ്റിയും
കൂടുതല്‍ അന്വേഷിക്കുകയും
പഠിക്കുകയും ചെയ്യുന്ന സജനീവ് എന്‍ നായരുടെ പരിശ്രമങ്ങള്‍ കാണുമ്പോഴും വലിയ
സന്തോഷം തോന്നുന്നു.
എം
എ പഠനത്തിനു ശേഷം
1994 ല്‍
എം ജി സര്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എം
ഫില്‍ പഠനത്തിനു ചെല്ലുമ്പോഴേക്കും കുറേയേറെ കലകളിലുപയോഗിക്കുന്ന താളങ്ങള്‍ സമാഹരിച്ചു കഴിഞ്ഞിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ഹരിണീസ്വയംവരം തുള്ളലിലെ താളശില്പങ്ങളായിരുന്നു എം
ഫിലിന് എന്റെ പഠനവിഷയം. അതിനു
മാര്ഗദര്ശിയായത് കവി
ഡി വിനയചന്ദ്രന് സാര്‍
ആണ്. കുഞ്ചന്‍ നമ്പ്യാരുടെ ഹരിണീസ്വയംവരത്തില്‍ കാരിക,
ലക്ഷ്മി, കുണ്ടനാച്ചി, കുംഭം തുടങ്ങിയ താളങ്ങള്ക്ക്
ശാസ്ത്രീയസംഗീതത്തിന്റെ
രീതിശാസ്ത്രമുപയോഗിച്ച്
നമ്പ്യാര്‍ ലക്ഷണം നല്കിയിട്ടുണ്ട്. ആ
ലക്ഷണങ്ങള്‍ പലരും ഉദ്ധരിക്കാറുണ്ടെങ്കിലും താളപ്രയോഗം എങ്ങനെയെന്നോ അതതു
താളങ്ങളുടെ നിലവിലുള്ള രൂപവുമായി ബന്ധമെന്തെന്നോ
പറഞ്ഞുകണ്ടിട്ടില്ല.
അതുകൊണ്ടുതന്നെ
പഠനം ഒരു വെല്ലുവിളിയായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ രീതിശാസ്ത്രമെന്തെന്നും ആ
ലക്ഷണങ്ങള്‍ എങ്ങനെ അതതു താളങ്ങളുടെ പ്രയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും
പ്രബന്ധത്തില്‍
വിശദീകരിക്കാനായത്
എന്നെ സംബന്ധിച്ച് വളരെ
അഭിമാനവും സന്തോഷവും തോന്നുന്ന കാര്യമാണ്. കുറച്ചു വര്ഷങ്ങള്ക്കു
മുന്പ് അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകത്തില്‍വച്ച്
അറുപതോളം തുള്ളല്‍ കലാകാരന്മാരടങ്ങിയ
സദസ്സില്‍ തുള്ളലിലെ താളങ്ങളുടെ ലക്ഷ്യ-ലക്ഷണസമന്വയം എങ്ങനെയെന്നു ഡമോണ്‍സ്ട്രേറ്റ് ചെയ്തു. മൂന്നര മണിക്കൂര്‍ സമയം
വേണ്ടിവന്നു അതിന്. കലാമണ്ഡലം പ്രഭാകരന്‍, കോങ്ങാട് അച്ചുതപിഷാരടി, കലാമണ്ഡലം ജനാര്ദ്ദനന് എന്നിവരൊക്കെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കുറിച്ചിത്താനം
ജയകുമാറിന്റെ ശിഷ്യയായ ദൃശ്യ എന്ന കൊച്ചുമിടുക്കി അതിനടുത്ത വര്ഷം അമ്പലപ്പുഴ വച്ചുതന്നെ ഈ
താളങ്ങള്‍ തുള്ളലില്‍ അവതരിപ്പിച്ചു.
എങ്കിലും തുള്ളല്‍ എന്ന കലയ്ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ താളങ്ങളടങ്ങുന്ന ഹരിണീസ്വയംവരം കലാമണ്ഡലം ഉള്പ്പെടെയുള്ള സ്ഥാപനങ്ങളില്‍
പഠിപ്പിക്കുക, മുതിര്ന്ന കലാകാരന്മാര്‍ ഇത്
അവതരിപ്പിക്കുക
എന്നീ ആഗ്രഹങ്ങള്‍ ഇപ്പോഴും നിറവേറിയിട്ടില്ല എന്നൊരു ദു:ഖം അവശേഷിക്കുന്നു. അടുത്തയിടയ്ക്ക് ‘സ്വപാനം’ എന്ന
ചലച്ചിത്രത്തിനുവേണ്ടി
ഗാനങ്ങളെഴുതിയപ്പോള്‍
അതിലെ ഒരു ഗാനം
‘കുണ്ടനാച്ചി’ താളത്തില്‍ ചെയ്യാനായി. സംഗീതസംവിധായകനായ
ശ്രീവത്സന്‍ ജെ മേനോന് അതിനുപാകത്തിനുള്ള ഉപകരണസംഗീതം ഒരുക്കിയപ്പോള് ആ
താളത്തിനു മറ്റൊരു മാനംതന്നെ ലഭിച്ചു. ആ
താളത്തിന് ഇത്തരത്തിലെങ്കിലും
പ്രചാരം നല്കാനായതില് കൃതാര്‍ത്ഥതയുണ്ട്.
സ്കൂള്‍
ഓഫ് ലെറ്റേഴ്സില്ത്തന്നെ പി
എച്ച് ഡി ബിരുദത്തിനായുള്ള ഗവേഷണം
തുടങ്ങിയപ്പോള്‍
കലകളെക്കുറിച്ച്
അന്വേഷിക്കാന്‍
ഔദ്യോഗികമായ കാരണംകൂടിയായി! ‘നാടോടിത്താളങ്ങള്‍ ആധുനികമലയാളകവിതയില്‍’ എന്നതായിരുന്നു വിഷയം.
ഡി വിനയചന്ദ്രനായിരുന്നു അതിനും
മാര്ഗദര്ശിയായത്. മറ്റു
പല ഗവേഷണമാര്ഗദര്ശികളെയും ഈ വിഷയവുമായി സമീപിച്ചപ്പോള്‍ പിന്തിരിപ്പിക്കാനോ കുറേക്കൂടി എളുപ്പമുള്ള മറ്റു
വിഷയങ്ങളെടുക്കാന്‍
പ്രേരിപ്പിക്കാനോ
ആണ് അവര്‍ ശ്രമിച്ചത്. പക്ഷേ
വിനയചന്ദ്രന് സാര്‍ സന്തോഷത്തോടെ സമ്മതിച്ചു. താളങ്ങള്‍ സമാഹരിക്കാനുമായി കേരളത്തിന്റെ മിക്കവാറും എല്ലാ
ഭാഗങ്ങളിലും സഞ്ചരിക്കുകയും
കലാവതരണങ്ങള്‍ കാണുകയും കലാകാരന്മാരോടു
സംസാരിക്കുകയും
ചെയ്തിട്ടുണ്ട്.
പന്തളത്തും നെയ്യാറ്റിന്‍കരയ്ക്കടുത്ത്
ധനുവച്ചപുരത്തും
ജോലി ചെയ്തിരുന്നപ്പോള്‍ അതതു
പ്രദേശങ്ങളിലെ
കലകളെക്കുറിച്ചും
താളങ്ങളെക്കുറിച്ചും
കൂടുതല്‍ അറിയാനായി. പന്തളം കോളേജില്‍ ഗണിതശാസ്ത്രവിഭാഗം അധ്യാപകനും പടേനി,
പടേനിയുടെ ജീവതാളം തുടങ്ങിയ ഗ്രന്ഥങ്ങളുടെ
കര്ത്താവുമായ കടമ്മനിട്ട വാസുദേവന്‍ പിള്ളയോടൊപ്പം കുറച്ചു വര്‍ഷങ്ങള്‍ ജോലിചെയ്യാന്‍ സാധിച്ചതും കലാപഠനത്തിന് ഒട്ടേറെ സഹായിച്ചിട്ടുണ്ട്. പിന്നീടു ചങ്ങനാശ്ശേരി കോളേജില്‍ വന്നപ്പോള്‍ ക്ലാസ്സിക്കല്‍ കലകളെക്കുറിച്ച് ഏറെ
അന്വേഷിച്ചിട്ടുള്ള
കെ എന്‍ വിശ്വനാഥന് നായര്‍,
സ്വന്തം ഉത്സാഹത്തില്‍ ഒരു പടയണിക്കളരിതന്നെ നടത്തുന്ന ബി
രവികുമാര്‍, ‘ചെണ്ടപ്പുറത്തുകോലുവയ്ക്കുന്നിടത്തെല്ല്ലാം’ സാന്നിധ്യമറിയിക്കുന്ന ചരിത്രവിഭാഗം അധ്യാപകന് ഇ
ബി സുരേഷ്കുമാര്‍
എന്നിവരുടെ ദൃഢസൌഹൃദവുമുണ്ടായി.
ഇവരുടെ ഉത്സാഹത്തിനുമുന്നില് ഇവരെക്കാള്‍ പ്രായത്തില്‍ ചെറുപ്പമായ ഞാന്‍
വയസ്സനായിപ്പോകുന്നു
എന്നൊരു സങ്കടമേയുള്ളു.
കാസര്ഗോഡിനടുത്തുള്ള
കാഞ്ഞങ്ങാട്ടു
താമസിച്ചപ്പോഴാണ്
തെയ്യം, പൂരക്കളി, തിടമ്പുനൃത്തം തുടങ്ങിയ കലകള്‍
കൂടുതല്‍ കാണാനും പഠിക്കാനുമായത്.
അക്കാലത്താണ് കാല് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുള്ള തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടം നടന്നത്. നൂറ്റിയെണ്‍പതിലേറെ തെയ്യങ്ങള്‍ അവതരിപ്പിക്കപ്പെട്ട ആ
പെരുങ്കളിയാട്ടം
അതിന്റെ വന്യശോഭയോടെ ഉള്ളില്‍ നിറഞ്ഞുനില്ക്കുന്നു. നിരവധി കലാകാരന്മാരെ പരിചയപ്പെടാനും താളമുള്പ്പെടെയുള്ള കലാസങ്കേതങ്ങള്‍ പഠിക്കാനുമായി എന്നത്
വളരെ സന്തോഷം.
ഈ
പഠനത്തിനായി പ്രാചീനതാളശാസ്ത്രത്തെ
ഏറെ ആശ്രയിച്ചിട്ടുണ്ട്. സംസ്കൃതം കൂടാതെ
തമിഴും അതിനായി പഠിച്ചു. പ്രാചീനതമിഴകത്തിന്റെയും സംസ്കൃതത്തിലെ സംഗീതശാസ്ത്രത്തിന്റെയും പാരമ്പര്യം നമ്മുടെ നാടന്‍കലകള്ക്കുപോലുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കലാപഠനഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കലാവതരണങ്ങള്‍ കാണാനുള്ള യാത്രകള്‍ പോലെതന്നെ ആവേശവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു പുസ്തകങ്ങള്‍ ശേഖരിക്കാനുള്ള യാത്രകളും.
തുറന്നുപറയട്ടെ. കലാരംഗത്ത് എന്തോ
ഗംഭീരകാര്യങ്ങള്‍
ചെയ്തു എന്ന തോന്നലൊന്നും എനിക്കില്ല. കാരണം
കേരളത്തിലെ കലകളുടെ സമൃദ്ധിവച്ചു നോക്കിയാല്‍ കലാപഠനരംഗം വളരെ ദരിദ്രമാണ്. എത്രയോ
കലകളിലെ താളങ്ങള്‍ ഇനിയും സമാഹരിക്കാനുണ്ട് എന്നും
ബോധ്യമുണ്ട്. ഇതരകലാസങ്കേതങ്ങളെക്കുറിച്ചും
പഠനങ്ങളുണ്ടാവണം.
ഗവേഷണപ്രബന്ധങ്ങള്‍
മിക്കതും കലകളിലുപയോഗിക്കുന്ന
സാഹിത്യത്തെ കേന്ദ്രീകരിച്ചാണ്.
അതിന്റെ പാഠഭേദങ്ങളുടെ
സമാഹരണവും കൂടാതെ ചടങ്ങുകളുടെ വിവരണവുമാണ് മിക്ക
പ്രബന്ധങ്ങളിലും
പുസ്തകങ്ങളിലുമുള്ളത്.
അവയ്ക്കു പ്രസക്തിയില്ല
എന്നു പറയുന്നില്ല. എങ്കിലും കലാസങ്കേതങ്ങളുടെ പഠനം
കൂടി ചേരുമ്പോഴേ കലാപഠനത്തിനു സമഗ്രതയുണ്ടാവൂ എന്ന്
ഉറപ്പിച്ചുതന്നെ
പറയുന്നു. അത്തരത്തിലുള്ള
ഒരു ശ്രമമാണ് ‘കേരളത്തിലെ താളങ്ങളും കലകളും’.
ഗവേഷണപ്രബന്ധത്തിലെ
ചില അധ്യായങ്ങള്‍ പരിഷ്കരിച്ചു തയ്യാറാക്കിയതാണ് ഈ
പുസ്തകം. ആവുന്നത്ര ലളിതമാക്കിയിട്ടുണ്ടെങ്കിലും
വിവരണം സാങ്കേതികമാണ്. തുടക്കം മുതല്‍
ക്ഷമയോടെ വായിച്ചാല്‍ കലകളോടു താല്പര്യമുള്ള
ആര്ക്കും മനസ്സിലാവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നു
കരുതുന്നു. ഈ പുസ്തകമെഴുതാന്‍ നിര്‍ബന്ധിച്ചത് സാഹിത്യപ്രവര്ത്തകസഹകരണസംഘം
സെക്രട്ടറി അജിത് കെ ശ്രീധറാണ്. അതുകൊണ്ടു മാത്രമാണ് മറ്റു
തിരക്കുകള്‍ മാറ്റിവച്ച് ഇതു ചെയ്തുതീര്ത്തത്.
അജിത്തിനും എസ് പി സി
എസിന്റെ മറ്റു പ്രവര്ത്തകര്ക്കും നന്ദി.
നന്ദി
പറഞ്ഞാല്‍ തീരാത്തത് ഈ കലകള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരോടാണ്. താരതമ്യേന പ്രചാരമുള്ള കലയായ
കഥകളിയില്‍ ശ്രദ്ധേയസാന്നിധ്യങ്ങളായിട്ടുപോലും ജീവിതത്തിലെ പല
ഘട്ടങ്ങളും അതിജീവിക്കാന്‍
അത്രയേറെ പണിപ്പെട്ട മുത്തച്ഛനെയും
അച്ഛനെയും എനിക്കു നേരിട്ടറിയുമല്ലൊ.
ആ കഷ്ടപ്പാടുകള്‍ ഞാനും
പങ്കുവച്ചതാണ്.
അപ്പോള്‍ അത്രയൊന്നും പ്രചാരമില്ലാത്ത
കലകളില്‍ തുടരുമ്പോഴും കലകള്ക്കുവേണ്ടി ജീവിതം
സമര്പ്പിച്ച കലാകാരന്മാരെക്കുറിച്ച് ഓര്ക്കുമ്പോള്ത്തന്നെ തല കുനിക്കാതെ വയ്യ.
അവരില്നിന്നു ലഭിച്ചതൊക്കെ അവരുടെതന്നെ പേരില്
ഈ പുസ്തകത്തിലും ഇതിനാധാരമായ ഗവേഷണപ്രബന്ധത്തിലും ചേര്ത്തിട്ടുണ്ട്. ഒന്നും എന്റെയല്ല എന്നു
പറയുന്നതു വിനയംകൊണ്ടല്ല; സത്യം
അതായതുകൊണ്ടാണ്.
ഈ പുസ്തകത്തിന്റെ പ്രധാന
കടപ്പാട് ആ കലാകാരന്മാരോടാണ്. അവരില്പ്പലരും ഇന്നു നമ്മോടൊപ്പമില്ല എന്നൊരു സങ്കടവും അവശേഷിക്കുന്നു. അവര്‍
ഒപ്പംകൊണ്ടുപോയത്
അവര്ക്കു മാത്രം
സ്വന്തമായ കലയാണ്. അത് മറ്റാര്ക്കും
വീണ്ടെടുക്കാനാവില്ലല്ലൊ.
No comments:
Post a Comment