Tuesday, August 31, 2010

വേര്‍പാടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ഈ യാത്രയില്‍ വഴിമാ‍റിപ്പോയ ഏതു യാത്രികരാണ്
സ്വപ്നങ്ങളില്‍ കൂട്ടാവുന്നത്
ആരാണ്  ഈ വഴികളില്‍ യഥാര്‍ത്ഥത്തില്‍ അകലങ്ങള്‍ തീര്‍ക്കുന്നത്

മുള്‍വഴികളില്‍ കൂടെ നില്‍ക്കുന്നവര്‍
പ്രണയം തന്ന് ഒടുങ്ങുന്നവള്‍
വഴി തുറന്ന അഛന്‍
കാത്തിരുന്ന അമ്മ... പിന്നെ
ചിറകുവിടര്‍ത്തി നില്‍ക്കുന്ന ജ്ഞാനവൃക്ഷങ്ങള്‍
ഇവരല്ലാതെ ആരാണ് നമ്മുടെ യാത്രകളെ സനാഥമാക്കുന്നത്

നെല്ലിക്കല്‍  അനുസ്മരണത്തില്‍ ഈ കവിത ചൊല്ലുന്ന ഹരി











രണ്ട്
കവിയെ യാത്രയാക്കാന്‍ വലിയ ആള്‍ക്കൂട്ടം പ്രതീക്ഷിച്ചിരുന്നു
രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍,  സാഹിത്യനായകന്മാര്‍...

ജീവിച്ചിരിക്കുമ്പോള്‍ ആളെക്കൂട്ടാന്‍ കഴിയാതിരുന്നതിനാലാവാം
വീട്ടുകാര്‍ ഏര്‍പ്പടുചെയ്ത സെക്യൂരിറ്റിക്കാര്‍
മരത്തണലില്‍ വിശ്രമിച്ചു.
അറിവിന്റെ ദൂരങ്ങള്‍ ഏറെ താണ്ടിയവന്റെ ധാര്‍ഷ്ട്യങ്ങള്‍ തിരിച്ചറിഞ്ഞവര്‍
അവരൊക്കെ ഉണ്ടായിരുന്നിരിക്കണം
കവി എഴുന്നേറ്റുവന്ന് കവിതയെപ്പറ്റി സാഹിത്യത്തെപ്പറ്റി
സിദ്ധാന്തങ്ങളെപ്പറ്റി
കാവ്യമ്പോല്‍ .... പറയുമെന്നുകരുതി

മൂന്ന്

ഒറ്റപ്രതിപോലും അവശേഷിക്കാത്ത 
ഒരു മഹാഗ്രന്ഥം തീപ്പെട്ടതുപോലെ
ഒരു നിലവിളിക്കും തിരിച്ചുനല്‍കാനാകാത്ത എന്തോ ഒന്ന്
വെളിച്ചം നഷ്ടപ്പെട്ട യാത്ര

ഓരോ വിയോഗവും
നമ്മെ എന്തെങ്കിലും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും

കെ.ജി.ഹരികൃഷ്ണന്‍

അഞ്ച് കത്തുകള്‍

എന്റെ ആദ്യത്തെക്കത്ത്
അക്ഷരത്തെറ്റിന്റെ പ്രണയത്തിനായിരുന്നു
വെട്ടിയും കുത്തിയും ഞാനതു വികൃതമാക്കി

എന്റെ രണ്ടാമത്തെക്കത്ത് ഹോസ്റ്റലിലെ ഏകാന്തതയില്‍ നിന്ന്
അമ്മയുടെ എണ്ണമയം പുരണ്ട കൈകളിലേക്കുള്ളതായിരുന്നു
ഹോസ്റ്റലിലെ വാര്‍ഡനും സൌഹൃദങ്ങളും അമ്മയ്ക്കുള്ള കത്തിനെ റാഗ് ചെയ്തു.

എന്റെ മൂന്നമത്തെക്കത്ത്
മഞ്ഞുമലകളുടെ തണുപ്പില്‍ നിന്ന്
അവളുടെ ചൂടുള്ള ഓര്‍മ്മയെ തട്ടിയുണര്‍ത്തുന്നതായിരുന്നു
പക്ഷേ ശത്രുസേനയുടെ തോക്കുകള്‍  അതില്‍ നിറയെ തുളകള്‍ വീഴ്ത്തിയിരുന്നു

എന്റെ നാലാമത്തെക്കത്ത്
അടര്‍ന്നുപോയ വൃദ്ധസദനത്തിന്റെ മതിലുകള്‍ക്കപ്പുറത്തേക്ക്
നോക്കാന്‍ കൊതിക്കുന്നതായിരുന്നു
പഴകിയ വാക്കുകള്‍കൊണ്ട്  ഞാനവര്‍ക്ക് എഴുതി
പക്ഷേ വഴിയിലെവിടെവെച്ചോ ഹൃദയസ്തംഭനം വന്ന് കത്തു കുഴഞ്ഞുവീണ്
മരിച്ചെന്ന് പിറ്റേന്നാണ് ഞാന്‍ അറിഞ്ഞത് .
കത്തുകള്‍ ആരോ ചവച്ചുതുപ്പിയ കടലാ‍സുകളാണെന്ന്
അന്നാരോ പറഞ്ഞത്  ഞാന്‍ നേരത്തെ ഓര്‍ത്തിരുന്നെങ്കില്‍........


 അഞ്ചാമത്തെക്കത്ത്
ഞാന്‍ ആദ്യമേ എഴുതിയേനേ










രാഹുല്‍ ജി നായര്‍
ബി.എ മലയാളം (ഒന്നാം വര്‍ഷം)

Sunday, August 29, 2010

കവിത വില്‍ക്കാന്‍ വന്നപെണ്‍കുട്ടി

നിനച്ചിരിക്കാതെയാണ് അവള്‍ ഞങ്ങളുടെ ഇടയിലേക്കു കയറിവന്നത്. അലസമായി ചുരിദാര്‍ അണിഞ്ഞ് തോളില്‍ തൂക്കിയ സഞ്ചിയില്‍ നിറയെ കവിതകളുമായി.. നിസ്സഹായതകള്‍ക്കിടയിലും അവളുടെ കണ്ണുകളില്‍ പ്രതിഭയുടെ ആഴക്കടല്‍ ഇരമ്പുന്നത് കണ്ടിട്ടാവണം ഞാന്‍ അമ്പതുരൂപ കൊടുത്ത് അവളുടെ ആദ്യത്തെ കവിതകള്‍ വാങ്ങി. ഒരെണ്ണം രമടീച്ചറും വാങ്ങി....ആരോടും പരിഭവമില്ലാതെ അവള്‍ മുറിയിറങ്ങിപ്പോയി.
..................................................................................................................................
ഇപ്പോള്‍ രാത്രി ഏറെ വൈകിയിരിക്കുന്നു
ആ കവിതയിലെ ഓരോ വരികളും ഈ ഉത്രാടരാത്രിയില്‍ നിദ്രവിട്ടെന്നോടൊപ്പം  ഉണര്‍ന്നിരിക്കുകയാണ്..
*************
മറ്റൊരാള്‍ കേള്‍ക്കാനല്ലാതര്‍ത്ഥമാരായാതൊറ്റ
പ്പക്ഷിനിന്‍ നിഴല്‍ക്കൊമ്പില്‍ പാടുമ്പോള്‍ ജനല്‍വിരി
അല്പമൊന്നുയര്‍ത്തി ഞാന്‍ - സ്വന്തമെന്നോര്‍ത്തിട്ടാവാം
അസ്ഫുടശബ്ദത്തിലാ ഗാനമൊന്നാവര്‍ത്തിച്ചു
***********************************
ചുംബനംചോദിച്ചു വങ്ങുന്ന പൂവുകള്‍
സന്ധ്യയെപ്പൊലെ ചുവന്നതാണെങ്കിലും
പച്ചിലച്ചാര്‍ത്താല്‍ പരാഗരേണുക്കളെ
കെട്ടിപ്പിടിച്ചണച്ചീടുന്നുവെങ്കിലും
എന്നും നിലാവതിന്‍ കൊമ്പത്തു പട്ടിളം
കുഞ്ഞുതൂവാല വിരിച്ചിടുന്നെങ്കിലും
എത്രയേകാന്തമാണെന്‍ വിഷാദമാം
പക്ഷികള്‍ വന്നു ചേക്കേറുമിപ്പൂമരം
**********************************

ക്ലൈമാക്സ്
യാത്ര പറഞ്ഞിറങ്ങും മുമ്പ് അവള്‍ ചോദിച്ചു..എനിക്ക്  എം ഏ  മലയാളത്തിന് അഡ് മിഷന്‍ തരുമോ..?
താന്‍ എന്തു വരെ പഠിച്ചിട്ടുണ്ട്..?..ഞങ്ങള്‍ ഗൌരവത്തില്‍ ചോദിച്ചു.
എം ബി ബി എസ് ഫൈനല്‍ പരീക്ഷ  എഴുതിയിട്ടു നില്‍ക്കുവാ...അഡ് മിഷന്‍ തരുമോ..?

അവള്‍ ഡോക്ടറായിരുന്നതു കൊണ്ടാവണം ഞങ്ങള്‍ക്കു പെട്ടെന്നുതന്നെ ബോധം വീണ്ടുകിട്ടി.

ബി.രവികുമാര്‍

Thursday, August 26, 2010

ആദ്യപ്രേമം


ഇന്നലെ മരുന്നുമായി കരാറൊപ്പിട്ടു പോയ രോഗം
നാളെയൊരിക്കല്‍ വരുമെന്നുറപ്പുണ്ടായിരുന്നു.
എങ്കിലും, ചെറുപ്പമല്ലേ, കാലമിനിയുമില്ലേ എന്നു കരുതി
ആ കരാറിനു ഞാന്‍ എന്നെ സമ്മതിപ്പിച്ചു

 സംപ്രീത

Wednesday, August 25, 2010

നുള്ളാതെ...നോവാതെ



നിനക്കൊന്നു നുള്ളാമെങ്കില്‍
എനിക്കൊന്നുനൊന്താലെന്താ..?
എനിക്കൊന്നു നോവാമെങ്കില്‍
നിനക്കൊന്നു നുള്ളിയാലെന്താ..?
നുള്ളാതെ
നോവാതെ
നീയെങ്ങനെ മുടിയില്‍ച്ചൂടും


ജയകൃഷ്ണന്‍ വായ്പ്പൂര്    (മാതൃഭൂമി)